
താഴ്മയുള്ളവൻ എങ്കിലും പ്രത്യാശാനിർഭരൻ
സഭാരാധനയ്ക്കൊടുവിൽ പാസ്റ്ററുടെ ക്ഷണപ്രകാരം ലാട്രിസ് മുൻനിരയിലേക്ക് നടന്നു. സഭയെ അഭിവാദ്യം ചെയ്യാൻ അവളെ ക്ഷണിച്ചപ്പോൾ, അവൾ സംസാരിച്ച കനമുള്ളതും അതിശയകരവുമായ വാക്കുകൾ ആരും പ്രതീക്ഷിച്ചിരുന്നില്ല. അവൾ അമേരിക്കയിലെ കെന്റക്കിയിൽ 2021 ഡിസംബറിൽ ആഞ്ഞടിച്ച വിനാശകരമായ ചുഴലിക്കാറ്റിൽ അവളുടെ ഏഴ് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടനന്തരം അവൾ ഇവിടേക്കു താമസം മാറ്റിയതായിരുന്നു. ''ദൈവം എന്നോടൊപ്പമുള്ളതിനാൽ എനിക്ക് ഇപ്പോഴും പുഞ്ചിരിക്കാൻ കഴിയും,'' അവൾ പറഞ്ഞു. പരിശോധനയിൽ തകർന്നുവെങ്കിലും, അവളുടെ സാക്ഷ്യം സ്വന്തം വെല്ലുവിളികൾ നേരിടുന്നവർക്ക് ശക്തമായ പ്രോത്സാഹനമായിരുന്നു.
22-ാം സങ്കീർത്തനത്തിലെ ദാവീദിന്റെ വാക്കുകൾ (യേശുവിന്റെ കഷ്ടപ്പാടുകളിലേക്ക് വിരൽ ചൂണ്ടുന്നവ) ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടതായി തോന്നിയയതും (വാ. 1), മറ്റുള്ളവരാൽ നിന്ദിക്കപ്പെടുകയും പരിഹസിക്കുകയും ചെയ്തതും (വാ. 6-8), വേട്ടക്കാരാൽ ചുറ്റപ്പെട്ടതുമായ (വാ. 12-13) ഒരുവന്റെ വാക്കുകളായിരുന്നു. അവന് ബലഹീനതയും തളർച്ചയും അനുഭവപ്പെട്ടു (വാ. 14-18). എങ്കിലും അവൻ നിരാശനായിരുന്നില്ല. ''നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ'' (വാ. 19). നിങ്ങളുടെ ഇപ്പോഴത്തെ വെല്ലുവിളി-ദാവീദിന്റെയോ ലാട്രീസിന്റെയോ പോലെയുള്ളതല്ലെങ്കിലും-അതുപോലെ തന്നെ യഥാർത്ഥമാണ്. 24-ാം വാക്യത്തിലെ വാക്കുകൾ അർത്ഥവത്താണ്: ''അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്തത്.'' നാം ദൈവത്തിന്റെ സഹായം അനുഭവിക്കുമ്പോൾ, മറ്റുള്ളവർക്ക് അത് കേൾക്കാൻ കഴിയുന്ന തരത്തിൽ നമുക്ക് അവന്റെ നന്മ പ്രഖ്യാപിക്കാം (വാ. 22).

എന്തൊരു സുഹൃത്ത്!
ഞാനും എന്റെ ദീർഘകാല സുഹൃത്തും പരസ്പരം കണ്ടിട്ട് കുറച്ച് വർഷങ്ങളായി. ആ സമയത്ത്, അദ്ദേഹത്തിന് കാൻസർ കണ്ടെത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സംസ്ഥാനത്തേക്കുള്ള അപ്രതീക്ഷിത യാത്ര അദ്ദേഹത്തെ വീണ്ടും കാണാനുള്ള അവസരം എനിക്കു നൽകി. ഞാൻ റെസ്റ്റോറന്റിലേക്ക് നടന്നു, പരസ്പരം കണ്ടപ്പോൾ ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു. ഞങ്ങൾ ഒരേ മുറിയിൽ കഴിഞ്ഞിട്ട് വളരെക്കാലമായി, ഇപ്പോൾ മരണം ജീവിതത്തിന്റെ ഹ്രസ്വതയെ ഓർമ്മപ്പെടുത്തുന്നു. സാഹസികതകളും കോമാളിത്തരങ്ങളും ചിരിയും നഷ്ടവും നിറഞ്ഞ ഒരു നീണ്ട സൗഹൃദത്തിൽ നിന്നാണ് ഞങ്ങളുടെ കണ്ണുകളിൽ കണ്ണുനീർ ഉതിർന്നത്. അത്രയേറെ സ്നേഹത്താലാണ് പരസ്പരം കണ്ടപ്പോൾ ഞങ്ങളുടെ കണ്ണുകളിൽ നിന്ന് ചാലിട്ടൊഴുകിയത്.
യേശുവും കരഞ്ഞു. യോഹന്നാന്റെ സുവിശേഷം ആ നിമിഷത്തെ രേഖപ്പെടുത്തുന്നു, യെഹൂദന്മാർ, ''കർത്താവേ, വന്നു കാൺക എന്നു അവനോടു പറഞ്ഞു'' (11:34), യേശു തന്റെ നല്ല സുഹൃത്തായ ലാസറിന്റെ കല്ലറയ്ക്കു മുമ്പിൽ നിന്നു. അപ്പോൾ ക്രിസ്തു നമ്മുടെ മാനവികത പങ്കുവയ്ക്കുന്ന ആഴങ്ങൾ വെളിപ്പെടുത്തുന്ന ആ രണ്ട് വാക്കുകൾ നാം വായിക്കുന്നു: 'യേശു കണ്ണുനീർ വാർത്തു' (വാക്യം 35). ആ നിമിഷത്തിൽ, യോഹന്നാൻ രേഖപ്പെടുത്തിയും രേഖപ്പെടുത്താത്തതുമായ കാര്യങ്ങൾ പലതും അവിടെ നടന്നിരുന്നോ? തീർച്ചയായും. എന്നിട്ടും, യെഹൂദന്മാരുടെ പ്രതികരണം യേശുവിനോട് ഇപ്രകാരം പറയുന്നതായി ഞാൻ വിശ്വസിക്കുന്നു: 'കണ്ടോ, അവനോടു എത്ര പ്രിയം ഉണ്ടായിരുന്നു!' (വാ. 36). നമ്മുടെ എല്ലാ ബലഹീനതകളും അറിയുന്ന സുഹൃത്തിന്റെ മുമ്പിൽ ഒരു നിമിഷം നില്ക്കാനും ആരാധിക്കാനും ആ ഒരു വരി മതിയായ കാരണമാണ്. യേശു മാംസവും രക്തവും കണ്ണീരും ആയിരുന്നു. സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന രക്ഷകനാണ് യേശു.


ഹൃദയംഗമമായ ഔദാര്യം
'ഞാൻ ജീവിച്ച സ്വയ-കേന്ദ്രീകൃതവും സ്വയ-സേവിക്കലിന്റെയും സ്വയ-പരിരക്ഷയുടെയും ജീവിതത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്' എന്ന് പറഞ്ഞുകൊണ്ട് ആരും ഒരിക്കലും മരിച്ചിട്ടില്ല,'ഹൃദയംഗമമായ ഔദാര്യത്തോടെ [തങ്ങളെത്തന്നെ] ലോകത്തിനു സമർപ്പിക്കാൻ ഉദ്ബോധിപ്പിച്ചുകൊണ്ട് എഴുത്തുകാരനായ പാർക്കർ പാമർ ഒരു ബിരുദദാന പ്രസംഗത്തിൽ പറഞ്ഞു.
പക്ഷേ, പാർക്കർ തുടർന്നു, ഈ രീതിയിൽ ജീവിക്കുക എന്നതിനർത്ഥം 'നിങ്ങൾക്ക് എത്ര കുറച്ചു മാത്രമേ അറിവുള്ളുവെന്നും പരാജയപ്പെടാൻ എത്ര എളുപ്പമാണെന്നും' പഠിക്കുന്നതാണ്. ലോകസേവനത്തിൽ തങ്ങളെത്തന്നെ സമർപ്പിക്കുന്നതിന്, 'അറിയാത്തതിലേക്ക് നേരെ നടക്കാനും, വീണ്ടും വീണ്ടും പരാജയപ്പെടാനുള്ള അപകടസാധ്യത ഏറ്റെടുക്കാനും- തുടർന്ന് വീണ്ടും വീണ്ടും പഠിക്കുന്നതിന് എഴുന്നേൽക്കാനും' ഉള്ള ഒരു 'തുടക്കക്കാരന്റെ മനസ്സ്' വളർത്തിയെടുക്കേണ്ടതുണ്ട്.
കൃപയുടെ അടിത്തറയിൽ നമ്മുടെ ജീവിതം കെട്ടിപ്പടുക്കുമ്പോൾ മാത്രമേ, നിർഭയമായ 'ഹൃദയംഗമമായ ഔദാര്യം' ഉള്ള ഒരു ജീവിതം തിരഞ്ഞെടുക്കാനുള്ള ധൈര്യം നമുക്ക് കണ്ടെത്താനാകൂ. പൗലൊസ് തന്റെ അനുയായിയായ തിമൊഥെയൊസിനോട് വിശദീകരിച്ചതുപോലെ, നമുക്ക് ആത്മവിശ്വാസത്തോടെ ദൈവിക കൃപാവരത്തെ 'ജ്വലിപ്പിക്കാനും' (2 തിമൊഥെയൊസ് 1:6) ദൈവകൃപയാണ് നമ്മെ രക്ഷിക്കുകയും ലക്ഷ്യ ജീവിതത്തിലേക്ക് വിളിക്കുകയും ചെയ്യുന്നതെന്ന് ഓർത്തുകൊണ്ട് ജീവിക്കാനും കഴിയും (വാ. 9). ക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും (വാ. 7) ആത്മാവിനു പകരമായി ഭീരുത്വത്തിന്റെ ാത്മാവിൽ ജീവിക്കാനുള്ള പ്രലോഭനത്തെ ചെറുക്കാൻ നമുക്ക് ധൈര്യം നൽകുന്നത് അവന്റെ ശക്തിയാണ്. നാം വീഴുമ്പോൾ നമ്മെ ഉയർത്തുന്നത് അവന്റെ കൃപയാണ്, അങ്ങനെ നമുക്ക് അവന്റെ സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു ആജീവനാന്ത യാത്ര തുടരാനാകും (വാ. 13-14).

സാക്ഷികൾ
ഹെൻറി വാഡ്സ്വർത്ത് ലോംഗ്ഫെല്ലോ (1807-1882) തന്റെ ''സാക്ഷികൾ'' എന്ന കവിതയിൽ മുങ്ങിയ ഒരു അടിമക്കപ്പലിനെ വിവരിച്ചു. ''ചങ്ങലയിട്ട അസ്ഥികൂടങ്ങളെ''ക്കുറിച്ച് എഴുതിക്കൊണ്ട്, അടിമത്തത്തിന്റെ എണ്ണമറ്റ പേരില്ലാത്ത ഇരകളെക്കുറിച്ചു ലോംഗ്ഫെല്ലോ വിലപിച്ചു. സമാപന ഖണ്ഡിക ഇങ്ങനെ വായിക്കുന്നു, ''ഇത് അടിമകളുടെ വിലാപമാണ്, / അവർ അഗാധത്തിൽ നിന്ന് നോക്കുന്നു; / അവർ അജ്ഞാത ശവക്കുഴികളിൽ നിന്ന് കരയുന്നു, / നാമാണ് സാക്ഷികൾ!''
എന്നാൽ ഈ സാക്ഷികൾ ആരോടാണ് സംസാരിക്കുന്നത്? അത്തരം നിശബ്ദ സാക്ഷ്യങ്ങൾ വ്യർത്ഥമല്ലേ?
എല്ലാം കാണുന്ന ഒരു സാക്ഷിയുണ്ട്. കയീൻ ഹാബെലിനെ കൊന്നപ്പോൾ, ഒന്നും സംഭവിച്ചില്ലെന്ന് നടിച്ചു. 'ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ?' എന്നവൻ ദൈവത്തോട് നിസ്സംഗനായി പറഞ്ഞു. എന്നാൽ ദൈവം പറഞ്ഞു, ''നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു എന്നോടു നിലവിളിക്കുന്നു. ഇപ്പോൾ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യിൽ നിന്നു ഏറ്റുകൊൾവാൻ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം' (ഉല്പത്തി 4:9-10).
കയീന്റെ പേര് ഒരു മുന്നറിയിപ്പായി നിലനിൽക്കുന്നു. 'ദുഷ്ടന്റെ കൂട്ടത്തിലുള്ളവനും തന്റെ സഹോദരനെ കൊന്നവനും ആയ കയീനെപ്പോലെയാകരുത്' എന്ന് യോഹന്നാൻ മുന്നറിയിപ്പ് നൽകി (1 യോഹന്നാൻ 3:12). ഹാബെലിന്റെ പേരും നിലനിൽക്കുന്നു, പക്ഷേ തികച്ചും വ്യത്യസ്തമായ രീതിയിൽ. ''വിശ്വാസത്താൽ ഹാബേൽ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; ... മരിച്ചശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരിക്കുന്നു'' എബ്രായ എഴുത്തുകാരൻ പറഞ്ഞു (എബ്രായർ 11:4).
ഹാബേൽ ഇപ്പോഴും സംസാരിക്കുന്നു! ദീർഘകാലം വിസ്മരിക്കപ്പെട്ട ആ അടിമകളുടെ അസ്ഥികളും അങ്ങനെ തന്നെ. അത്തരത്തിലുള്ള എല്ലാ ഇരകളെയും നാം ഓർക്കുന്നതും അടിച്ചമർത്തൽ എവിടെ കണ്ടാലും എതിർക്കുന്നതും നല്ലതാണ്. ദൈവം എല്ലാം കാണുന്നു. അവന്റെ നീതി വിജയിക്കും.
